Trading

റഷ്യ-യുക്രൈന്‍ ചര്‍ച്ച ഓഹരി വിപണിയെ ബാധിച്ചു; നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പുരോഗതിയില്ലാതായത് ഓഹരി വിപണിയെ ബാധിച്ചു. അഞ്ചുദിവസത്തെ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ 1,302 പോയിന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. ഒടുവില്‍ 709 പോയിന്റ് നഷ്ടത്തില്‍ 55,777ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 208 പോയിന്റ് താഴ്ന്ന് 16,663ലുമെത്തി.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉള്‍പ്പടെയുള്ള മെറ്റല്‍ ഓഹരികള്‍ 3-5 ശതമാനം നഷ്ടം നേരിട്ടു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ 4.7 ശതമാനവും താഴ്ന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, സിപ്ല, യുപിഎല്‍, മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ 1-3.7ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

ബിഎസ്ഇ മെറ്റല്‍ സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞു. ഓയില്‍ ആന്‍ഡ് ഗ്യാസ് 2.7 ശതമാനവും ഐടി 2.4ശതമാനവും നഷ്ടം നേരിട്ടു. ഓട്ടോ, എഫ്എംസിജി സൂചികകള്‍ 0.4 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.68 ശതമാനവും സ്മോള്‍ ക്യാപ് 0.88 ശതമാനവും ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Author

Related Articles