Trading

ഓഹരി വിപണി കൂപ്പുകുത്തി; സൂചികകള്‍ക്ക് നഷ്ടമായത് മൂന്ന് ശതമാനം

മുംബൈ: അഞ്ചാം ദിവസവും വില്‍പന സമ്മര്‍ദം നേരിട്ടപ്പോള്‍ സൂചികകള്‍ക്ക് നഷ്ടമായത് മൂന്ന് ശതമാനം. ദിനവ്യാപാരത്തിനിടെ 2000ത്തിലധികം പോയിന്റ് നഷ്ടമായ സെന്‍സെക്സ് ഒടുവില്‍ 1,545.67 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 57,491.51 നിലവാരത്തിലേയ്ക്ക് സെന്‍സെക്സ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 468.10 പോയിന്റ് നഷ്ടത്തില്‍ 17,149.10ലുമാണ് ക്ലോസ് ചെയ്തത്. അഞ്ച് ദിവസം കൊണ്ട് 17 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.

വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതും കോവിഡ് സാമ്പത്തിക പാക്കേജുകളില്‍നിന്ന് പിന്മാറാനുള്ള തീരുമാനവുമാണ് വിപണിയിലെ തിരുത്തലിനുകാരണം. വിപണിയിലേയ്ക്കുള്ള പണമൊഴുക്ക് നിലയ്ക്കുന്നതോടെ ഓഹരിയില്‍നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗമേറും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാകാന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഏതാലയും ആഗോളതലത്തിലുണ്ടായ തിരുത്തല്‍ കൂടുതല്‍ ബാധിച്ചത് ടെക്നോളജി ഓഹരികളെയാണ്. നാസ്ദാക്ക് സൂചിക 14 ശതമാനത്തോളം നഷ്ടംനേരിട്ടു. രാജ്യത്തും ഐടി ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മര്‍ദത്തിലായി. ഓട്ടോ, മെറ്റല്‍, ഐടി, പവര്‍, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ് ഉള്‍പ്പടെയുള്ള ഓഹരികള്‍ 2-6 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നാല് ശതമാനം വീതം തകര്‍ന്നു. ജെഎസ്ഡബ്ലു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സിപ്ല, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

Author

Related Articles