
മുംബൈ: കൊറോണ പകർച്ചാവ്യാധിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയിൽ അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്.
വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. എന്നാൽ ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പണ ലഭ്യതയുള്ളവർ കഴിയുമെങ്കിൽ പതിവു രീതിയിൽ വായ്പകൾ തിരിച്ചടയ്ക്കണമെന്നും ബാങ്കുകൾ അഭ്യർഥിക്കുന്നു.