സാമ്പത്തിക പാക്കേജിലും തളര്‍ന്ന് വിപണി; സെന്‍സെക്‌സ് 886 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

May 14, 2020 |
|
Trading

                  സാമ്പത്തിക പാക്കേജിലും തളര്‍ന്ന് വിപണി; സെന്‍സെക്‌സ് 886 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ വൈറസ് ബാധിച്ച സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിനായി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കുന്ന ഒന്നും തന്നെയില്ലാത്തതിനാല്‍ ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് കുത്തനെ ഇടിഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ സാധ്യമായ ഭൂമി, തൊഴില്‍ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ ഇന്നും വരും ദിവസങ്ങളിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെന്‍സെക്‌സ് ഇന്ന് 886 പോയിന്റ് കുറഞ്ഞ് 31,123 ല്‍ എത്തി. നിഫ്റ്റി 241 പോയിന്റ് കുറഞ്ഞ് 9,143 ല്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.


കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ മറ്റ് ഏഷ്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സാമ്പത്തിക വളര്‍ച്ചയുടെ 'വിപുലീകൃത കാലയളവ്' സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഈ ഇടിവ്. ഇന്ത്യയില്‍ എഫ്എംസിജിയും ഫാര്‍മയും ഒഴികെയുള്ള പ്രധാന മേഖലാ സൂചികകളെല്ലാം തന്നെ ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഐടി, നിഫ്റ്റി ഫിന്‍ സര്‍വീസസ് എന്നിവ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ബാങ്കിന് 2.7 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റല്‍ എന്നിവ യഥാക്രമം 0.6 ശതമാനവും 2.4 ശതമാനവും കുറഞ്ഞു.

നിഫ്റ്റി 50 സൂചികയില്‍ ഭാരതി ഇന്‍ഫ്രാടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, സീ, എല്‍ ആന്‍ഡ് ടി, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.

Related Articles

© 2026 Financial Views. All Rights Reserved